
മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മോഷ്ടാക്കൾ കവർന്നത് 12 ലക്ഷം രൂപയുടെ സാധനങ്ങൾ. മൊബൈൽ ഫോണുകളും, സ്വർണ്ണമാലകളും, പേഴ്സും പണവുമടക്കം മോഷണം പോയതായി പൊലീസിന് നിരവധി പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ അഞ്ചാം തീയതി ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് ലക്ഷണങ്ങളുടെ മോഷണം നടന്നത്.
പ്രധാനമന്ത്രിയടക്കം എത്തുന്ന ചടങ്ങായതിനാൽ സുരക്ഷക്കായി 4000ലേറെ അധികം പൊലീസുകാരെയാണ് വേദിയിലും പരിസരത്തുമായി വിന്യസിച്ചിരുന്നത്. ചടങ്ങ് കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങവേയാണ് മോഷണം നടന്നത്. മൈതാനത്തിലെ ഗേറ്റ് രണ്ടിലൂടെ പുറത്തിറങ്ങിയവരാണ് പരാതിക്കാർ ഏറെയും. പേഴ്സും സ്വർണമാലകളും കൈചെയിനുമടക്കം 12 ലക്ഷത്തിന്‍റെ സാധനങ്ങൾ മോഷണം പോയതായാണ് ഇതുവരെ ലഭിച്ച പരാതി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും മോഷ്ടാക്കളെ ഉടനെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.