ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു; ശാസ്ത്രസ്ഥാപനങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു; ശാസ്ത്രസ്ഥാപനങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി

രാജ്യത്തെ ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിന് നിര്‍ണായക പങ്കുവഹിക്കാന്‍ ശാസ്‌ത്രോത്സവങ്ങള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അശാസ്ത്രീയതയ്ക്കും മേല്‍ക്കൈ ഉണ്ടാക്കാന്‍ ചില ശക്തികള്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. ശാസ്ത്രസ്ഥാപനങ്ങളെപ്പോലും തെറ്റായ രീതിയില്‍ ഉപയോഗിച്ചുകൊണ്ടാണിത് ചെയ്യുന്നത്. ഒരുവശത്ത്, അശാസ്ത്രീയതകളെ ശാസ്ത്രീയ സത്യങ്ങളായി പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുകയും മറുവശത്ത്, പരിണാമസിദ്ധാന്തം അടക്കമുള്ളവയെ പുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കുകയുമാണ് ഇക്കൂട്ടര്‍. അതിനാല്‍, വര്‍ഷംതോറും നടത്തുന്ന മത്സരങ്ങള്‍ എന്നതിലുപരി സാമൂഹ്യപുരോഗതിക്കായി ശാസ്ത്രബോധം സൃഷ്ടിക്കുന്ന ഇടമായി ശാസ്ത്രോത്സവം മാറണം.

ശാസ്ത്രബോധത്തിന് ഇടമില്ലാതിരുന്ന കാലത്ത് നവോത്ഥാന, പുരോഗമന പ്രസ്ഥാനങ്ങളാണ് മനുഷ്യരെ ശാസ്ത്രചിന്തയിലേക്കു കൈപിടിച്ചുയര്‍ത്തിയത്. ആ പുരോഗതി നിലനിര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശാസ്ത്രമുള്‍പ്പെടെ ഏതു മേഖലയിലും മുന്നോട്ടു പോകണമെങ്കില്‍ മികച്ച ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. രാജ്യത്ത് ആകെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 0.7 ശതമാനം മാത്രമാണ് ഗവേഷണത്തിനായി ചെലവഴിക്കുന്നത്. എന്നാല്‍ കേരളം വേറിട്ടു നില്‍ക്കുകയാണ്. സംസ്ഥാന ബജറ്റില്‍ 3,500 കോടി രൂപയുടെ പ്രത്യേക റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ബജറ്റ് മുന്നോട്ടുവച്ചു.

ഗവേഷണഫലത്തിലെ അറിവുകള്‍ പൊതുസമൂഹത്തിന് ഉപകരിക്കുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി പരിവര്‍ത്തനം ചെയ്യുന്നതിന് ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ലാബുകളും രൂപീകരിച്ചു. 10 സര്‍വകലാശാലകളിലായി 200 കോടി രൂപ മുതല്‍മുടക്കിലാണ് ഇവ ഒരുക്കുന്നത്. ലോകത്തുണ്ടാകുന്ന ഏതു വിജ്ഞാനത്തെയും കേരളത്തില്‍ നിന്നുകൊണ്ടുതന്നെ സ്വാംശീകരിക്കാന്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനോടൊപ്പം തദ്ദേശീയമായ ജ്ഞാനോല്‍പാദനവും വേണം. അതിന് സഹായകരമാകുന്ന തരത്തില്‍ സംസ്ഥാനത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റും.

ശാസ്ത്രഗവേഷണങ്ങള്‍ മനുഷ്യന്റെ നല്ല ഭാവിക്ക് ഉപയോഗിക്കുന്നതിനോടൊപ്പം ലോകത്തിന്റെ ഹരിത ഭാവി കൂടി ലക്ഷ്യമിടുന്നതായിരിക്കണം. അതിനുതകുന്ന ചര്‍ച്ചകള്‍ ശാസ്‌ത്രോത്സവങ്ങളുടെ ഭാഗമായി ഉയര്‍ന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *