പലസ്തീന് ഐക്യദാർഢ്യം, ‘തണ്ണിമത്തൻ’ ബാഗുമായി പ്രിയങ്ക ഗാന്ധി ലോക്സഭയിൽ; വിമർശിച്ച് ബിജെപി

പലസ്തീന് ഐക്യദാർഢ്യം, ‘തണ്ണിമത്തൻ’ ബാഗുമായി പ്രിയങ്ക ഗാന്ധി ലോക്സഭയിൽ; വിമർശിച്ച് ബിജെപി

പലസ്‌തീന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാർലമെന്റിലെത്തി കോൺഗ്രസ്‌ നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. പലസ്തീൻ എന്നെഴുതിയ ബാഗ് ധരിച്ചുകൊണ്ടാണ് പ്രിയങ്ക ഇന്ന് പാർലമെന്റിലെത്തിയത്. പലസ്തീൻ ഐക്യദർഢ്യത്തിന്റെ ചിഹ്നമായി അംഗീകരിക്കപ്പെട്ടിട്ടുള്ള തണ്ണിമത്തന്റെ അടക്കം ചിത്രങ്ങൾ ബാഗിൽ ഉണ്ടായിരുന്നു.

പാർലമെൻ്റ് പരിസരത്ത് ബാഗുമായി നിൽക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ഫോട്ടോ കോൺഗ്രസ് വക്താവ് ഷാമ മുഹമ്മദ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ദീർഘകാലമായി പലസ്തീന്റെ വക്താവാണ് പ്രിയങ്ക ഗാന്ധി. ഗാസയിലെ സംഘർഷത്തിനെതിരെ ശക്തമായി ശബ്ദമുയർത്തിയിട്ടുണ്ട്.

അക്രമത്തിൽ വിശ്വസിക്കാത്ത ഇസ്രായേലി പൗരന്മാരോടും, ലോകത്തെ എല്ലാ ഭരണകൂടങ്ങളോടും ഇസ്രയേലിന്റെ നടപടികളെ എതിർക്കാൻ പ്രിയങ്ക മുൻപ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പാലസ്തീൻ എംബസി ചാർജുള്ള അബേദ് എൽറാസെഗ് അബു ജാസറുമായുള്ള കൂടിക്കാഴ്ചയിൽ പ്രിയങ്ക ഗാന്ധി കറുപ്പും വെളുപ്പും കലർന്ന കെഫിയെ (പലസ്തീനിയൻ പരമ്പരാഗത ശിരോവസ്ത്രം) ധരിച്ചെത്തിയതും ചർച്ചയായിരുന്നു.

അതേസമയം പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം. ‘ഗാന്ധി കുടുംബം എപ്പോഴും പ്രീണനത്തിൻ്റെ സഞ്ചിയും ചുമന്നുകൊണ്ടിരുന്നു. പ്രീണന സഞ്ചിയാണ് തിരഞ്ഞെടുപ്പിലെ അവരുടെ പരാജയത്തിന് പിന്നിലെ കാരണമെന്നും പത്രസമ്മേളനത്തിൽ ബിജെപി നേതാവ് സാംബിത് പത്ര പറഞ്ഞു.

പാർലമെന്റിലെ ചർച്ചയിൽ വയനാട്ടിലെ വനാതിർത്തികളിൽ താമസിക്കുന്നവരുടെ ദുരിതം പാർലമെന്റിൽ പ്രിയങ്ക ഉന്നയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ തൊണ്ണൂറോളം പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കാൻ നടപടി വേണമെന്നും നഷ്ടപരിഹാരത്തുക കൂട്ടണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *