വിദ്യാർത്ഥികൾക്ക് അന്ത്യാഞ്ജലി; പൊതുദര്‍ശനത്തിൽ ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ

വിദ്യാർത്ഥികൾക്ക് അന്ത്യാഞ്ജലി; പൊതുദര്‍ശനത്തിൽ ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ

ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ മരണപ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥികൾക്ക് അന്ത്യയാത്ര. വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിൽ പൊതുദര്‍ശനത്തിന് വെച്ചു. ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് മെഡിക്കൽ കോളേജിൽ കാണാനായത്. വിദ്യാര്‍ത്ഥികളായ ഇബ്രാഹിം, ദേവാനന്ദ്, ആയുഷ് രാജ്, ശ്രീദീപ്, മുഹമ്മദ് ജബ്ബാര്‍ എന്നിവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് ശേഷം വീട്ടുകാർക്ക് കൈമാറി.

അതേസമയം ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആഘാതം കൂട്ടിയത് കാറിലെ ഓവർലോഡ് എന്ന് ആലപ്പുഴ ആർടിഒ അറിയിച്ചു. വണ്ടി ഓടിച്ചയാളുടെ ലൈസൻസ് പരിശോധിക്കുമെന്നും വണ്ടി ആരുടേതാണ് എന്നതുൾപ്പെടെ പരിശോധിക്കുമെന്നും ആർടിഒ അറിയിച്ചു. വണ്ടിയുടെ വീൽ ലോക്കായിരുന്നുവെന്നും വണ്ടി ട്വിസ്റ്റ് ആയതുകൊണ്ടാണ് ഡ്രൈവർ സേഫായതെന്നും ആർടിഒ പറഞ്ഞു. അതേസമയം സ്കിഡാവാൻ മഴ ഒരു പ്രധാന ഘടകമായെന്നും ആർടിഒ പറഞ്ഞു.14 വർഷം പഴക്കമുള്ള വണ്ടിയാണ്. ഇൻഷുറൻസ് ഉണ്ട്. 5 പേർ പുറകിലുണ്ടായിരുന്നു. ചിലപ്പോൾ മടിയിലൊക്കെയാവും ഇരുന്നിട്ടുണ്ടാവുക. അതെല്ലാം അപകടത്തിൻറെ ആഘാതം കൂട്ടിഎന്നും ആർടിഒ പറഞ്ഞു.

വണ്ടി ഓവർലോഡ് ആയിരുന്നു. കെഎസ്ആർടിസി ഡ്രൈവർക്ക് ബ്രേക്ക് പിടിക്കാനുള്ള ഗ്യാപ്പ് കിട്ടിയില്ലെന്നും ആർടിഒ കൂട്ടിച്ചേർത്തു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കോട്ടയം പാലാ സ്വദേശി ദേവാനന്ദൻ, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂർ സ്വദേശി മുഹി അബ്ദുൾ ജബ്ബാർ എന്നിവരാണ് മരിച്ചത്.

ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൂന്ന് പേരെ നാട്ടുകാർ ചേര്‍ന്ന് പുറത്തെടുത്തു. ബാക്കിയുള്ളവരെ ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ എത്തി വണ്ടി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാറിൽ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട്പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *