ബിജെപി നേതാവ് എംടി രമേശിനെതിരെ വെളിപ്പെടുത്തലുമായി ബിജെപി വിട്ട മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍. സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി വാഗ്ദാനം ചെയ്ത് എം.ടി രമേശ് 9 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. മെഡിക്കല്‍ കോഴ കേസില്‍ പുനരന്വേഷണം നടത്തിയാല്‍ ബിജെപി നേതാക്കള്‍ക്കെതിരെ തെളിവ് കൈമാറാന്‍ തയാറാണെന്നും എ. കെ നസീര്‍ പറഞ്ഞു.
ബിജെപിയെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ വിവാദം അന്വേഷിച്ച രണ്ടംഗ സമിതിയിലെ അംഗമായിരുന്നു പാര്‍ട്ടിയുടെ എകെ നസീര്‍. ഈ അടുത്ത കാലത്താണ് പാര്‍ട്ടി വിട്ട് നസീര്‍ സിപിഎമ്മില്‍ ചേര്‍ന്നത്. ഇപ്പോഴിതാ വീണ്ടും ആരോപണവുമായി എത്തിയിരിക്കുകയാണ് എ.കെ നസീർ. പാലക്കാട് ചെര്‍പ്പുളശേരിയിലുളള സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്ന് പാര്‍ട്ടി നേതാവ് എംടി രമേശ് കോഴ വാങ്ങിയെന്നാണ് നസീറിന്‍റെ പുതിയ ആരോപണം.
കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റായിരുന്ന കാലത്താണ് മെഡിക്കല്‍ കോഴ വിവാദം ഉയർന്നത്. വിഷയം മുന്‍ സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍ പിളളയടക്കം നേരിട്ട് മനസിലാക്കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് നസീർ ആരോപിക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നിന്ന് സംസ്ഥാന സമിതി അംഗമായിരുന്ന ആര്‍എസ് വിനോദ് കോഴ വാങ്ങിയ സംഭവത്തിന്‍റെ അന്വേഷണത്തിലാണ് എംടി രമേശ് കോഴ വാങ്ങിയതിനെ കുറിച്ചുളള ആദ്യ സൂചനകള്‍ പുറത്ത് വന്നത്.
എന്നാൽ കോഴ വാങ്ങിയവര്‍ക്കെതിരെയല്ല അത് അന്വേഷിച്ചു കണ്ടെത്തിയവര്‍ക്കെതിരെയാണ് പാര്‍ട്ടി പിന്നീട് നീങ്ങിയതെന്നും നസീര്‍ ആരോപിക്കുന്നു. അതേസമയം ഈ ആരോപണങ്ങൾ ഇടത് സര്‍ക്കാരിന്‍റെ പൊലീസ് അന്വേഷിച്ച് തളളിക്കളഞ്ഞ കേസില്‍ ഇപ്പോള്‍ വീണ്ടും ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് എംടി രമേശ് വിഷയത്തോട് പ്രതികരിച്ചു.