
സംസ്ഥാന അധ്യക്ഷന്മാർക്ക് ബിജെപിയുടെ പുതിയ യോഗ്യതാ മാനദണ്ഡം. ആർഎസ്എസുമായുള്ള ബന്ധം, സംഘടനാ പ്രവർത്തനത്തിലെ നീണ്ട കാല പരിചയസമ്പത്ത്, താരതമ്യേന അപ്രശസ്തനായ വ്യക്തി എന്നീ മാനദണ്ഡങ്ങളാണ് പുതിയ പാർട്ടി അധ്യക്ഷന്മാർക്കായി ബിജെപി മുന്നോട്ടുവെക്കുന്ന നിബന്ധനകൾ.
ദേശീയാധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കാൻ ബിജെപി പരിഗണിച്ചത് പുതിയ മാനദണ്ഡങ്ങൾ. ഈ നിബന്ധനകൾ അനുസരിച്ചാണ് സംസ്ഥാനങ്ങളിൽ ഇപ്പോൾ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നത്. ഇതനുസരിച്ച് ചണ്ഡീഗഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെ നിലനിർത്തുകയും അസം, ഗോവ ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെ മാറ്റുകയും ചെയ്തിട്ടുണ്ട്.
നിരവധി സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്മാർ ഇത്തരത്തിൽ നിലനിർത്തപ്പെടുകയോ മാറ്റപ്പെടുകയോ ചെയ്തിട്ടുണ്ട്. ജതീന്ദർ പട്ടോലയും കിരൺ സിംഗ് ഡിയോയുമാണ് ചണ്ഡീഗഡ്, ഛത്തീസ്ഗഢ് സംസ്ഥാന അധ്യക്ഷന്മാരായി നിലനിർത്തപ്പെട്ടത്. അസമിൽ ദമു ജി നായികും ഗോവയിൽ ദിലീപ് സൈകിയയുമാണ് പുതിയ അധ്യക്ഷന്മാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇരുവരും ആർഎസ്എസുമായി അടുത്ത ബന്ധമുള്ളവരാണ്. അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുമ്പോൾ ഇപ്പോൾ ജാതിസമവാക്യങ്ങളെയും പാർട്ടി പരിഗണിക്കുന്നുണ്ട്. ഗോവയിലെ ദിലീപ് സൈകി ഭണ്ഡാരി വിഭാഗത്തിൽ നിന്നുള്ള നേതാവാണ്.
മഹാരാഷ്ട്രയിൽ താരതമ്യേന അപ്രശസ്തനായ നേതാവ് രവീന്ദ്ര ചവാനെയാണ് പാർട്ടി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ളയാളാണ് എന്നതിനാൽ മറാഠ വിഭാഗത്തിൽ നിന്നുള്ള രവീന്ദ്ര ചവാനെയാണ് പാർട്ടി ദൗത്യം ഏൽപ്പിച്ചത്. ഇതിലൂടെ ഏതൊരു സാധാരണക്കാരനും ഒരു ദിവസം പാർട്ടിയുടെ നേതൃതലത്തിലേക്കെത്താം എന്ന സന്ദേശസമാണ് പാർട്ടി നൽകാൻ ശ്രമിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.