‘നാടക നടിമാരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തം’; സിആർ മഹേഷ് എംഎൽഎ

‘നാടക നടിമാരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തം’; സിആർ മഹേഷ് എംഎൽഎ

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം അപര്യാപ്‌തമെന്ന് നാടക സംഘാടകൻ കൂടിയായ സിആർ മഹേഷ് എംഎൽഎ. മരിച്ച രണ്ട് നാടക നടിമാരുടെയും കുടുംബത്തിന് 25000 രൂപ വീതമാണ് അടിയന്തിര സഹായം സംസ്ഥാന സർക്കാ‍ർ പ്രഖ്യാപിച്ചത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ നൽകണമെന്ന് കോൺഗ്രസ് നേതാവ് കൂടിയായ സിആർ മഹേഷ് ആവശ്യപ്പെട്ടു.

അപകടത്തിൽ പരുക്കേറ്റവർക്കും നാടക സമിതി ഉടമയ്ക്കും നഷ്ടപരിഹാരം നൽകണം. ജെസി മോഹന് സ്വന്തം വീടോ സ്ഥലമോ ഇല്ല. മൃതദേഹം എവിടെ അടക്കണമെന്ന് പോലും അറിയാത്ത അവസ്ഥയാണ്. സിനിമാ മേഖലയ്ക്ക് കിട്ടുന്ന പിന്തുണ നാടകക്കാർക്ക് ലഭിക്കുന്നില്ല. നാടകത്തെ നിലനിർത്താൻ സർക്കാർ കണ്ണു തുറക്കണമെന്നും സിആർ മഹേഷ് ആവശ്യപ്പെട്ടു.

കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ കുടുംബങ്ങൾക്ക് അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്.


മലയാംപടി എസ് വളവിൽ വെച്ച് മിനി ബസ് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. 14 പേരാണ് ഈ സമയത്ത് മിനി ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഒൻപത് പേരെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരിൽ കായംകുളം സ്വദേശി ഉമേഷിന്റെ നിലയാണ് ഗുരുതരം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *