ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. വിദ്യാഭ്യാസ വകുപ്പ് നൽകിയ പരാതി ഡിജിപി ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിലാണ് അന്വേഷണം. പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറും, പ്ലസ് വണ്‍ ഗണിത ചോദ്യപേപ്പറുമാണ് ചോര്‍ന്നത്.
സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനെതിരെ താമരശ്ശേരി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കെ എസ് യു നൽകിയ പരാതിയിലാണ് അന്വേഷണം. എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ ഉടമയുടെ മൊഴിയെടുക്കും. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ എം സ് സൊല്യൂഷന്‍സ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. നിയമനടപടികളുമായി സഹകരിക്കുമെന്നും എംഎസ് സൊല്യൂഷന്‍സ് അറിയിച്ചിരുന്നു. സംഭവത്തില്‍ അധ്യാപകരുടെയും, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെയും പങ്ക്, അന്വേഷണം ഏത് വിധേന വേണം, നടപടികള്‍, തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേരുന്നുണ്ട്.
സ്കൂൾ അർധവാർഷിക പരീക്ഷ ചോദ്യപേപ്പർ യൂട്യൂബ് ചാനലുകൾ ചോർത്തുന്നുവെന്നാണ് പരാതി. കഴിഞ്ഞദിവസം നടന്ന പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പർ സ്വകാര്യ ട്യൂഷൻ ചാനൽ വഴി നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ പാദവാർഷിക പരീക്ഷയിലും സമാനമായ പരാതി ഉയർന്നിരുന്നു. ഹൈസ്കൂൾ ചോദ്യപേപ്പറുകൾ തയാറാക്കാൻ സമഗ്രശിക്ഷ കേരളം (എസ്.എസ്.കെ) ഡയറ്റുകളെയാണ് ഏൽപിച്ചത്.
വിഷയം പഠിപ്പിക്കുന്ന സ്കൂൾ അധ്യാപകരെ ഉപയോഗിച്ച് ഡയറ്റുകൾ ചോദ്യപേപ്പർ തയാറാക്കി നൽകുന്നതാണ് രീതി. ചോദ്യപേപ്പർ തയാറാക്കി നൽകുന്ന അധ്യാപകർതന്നെ സ്വകാര്യ ട്യൂഷൻ ചാനലിന് ഇത് ചോർത്തി നൽകുന്നുവെന്നാണ് ആരോപണം. പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യം സ്വകാര്യ ട്യൂഷൻ ചാനൽ പുറത്തുവിട്ടത് തന്നെയാണ് പരീക്ഷയിലും ചോദിച്ചത്.