‘അവരുടെ ഇംഗ്ലീഷ് നല്ലതായിരിക്കും പക്ഷേ പ്രവര്‍ത്തികള്‍ മോശം’; രാജ്യസഭയില്‍ കൊമ്പുകോര്‍ത്ത് നിര്‍മ്മല സീതാരാമനും ഖാര്‍ഗേയും

‘അവരുടെ ഇംഗ്ലീഷ് നല്ലതായിരിക്കും പക്ഷേ പ്രവര്‍ത്തികള്‍ മോശം’; രാജ്യസഭയില്‍ കൊമ്പുകോര്‍ത്ത് നിര്‍മ്മല സീതാരാമനും ഖാര്‍ഗേയും

ഭരണഘടനയുടെ 75ാം വാര്‍ഷികത്തിലെ പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ചൂടേറിയ വാക്‌പോരിനാണ് കളമൊരുക്കിയത്. കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയും തമ്മില്‍ രാജ്യസഭയില്‍ ചൂടേറിയ വാഗ്വാദമാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മറ്റ് ബിജെപി നേതാക്കളേയും പോലെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നെയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്റേയും പ്രധാന എതിരാളി. നെഹ്‌റുവിന് പിന്നാലെ ഇന്ദിര ഗാന്ധിയേയും മറ്റ് പ്രധാന കോണ്‍ഗ്രസ് നേതാക്കളേയുമെല്ലാം ഭരണഘടന ചര്‍ച്ചയില്‍ ധനമന്ത്രി കടന്നാക്രമിച്ചു.

മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും ഉള്‍പ്പെടെയുള്ള മുത്തശ്ശി പാര്‍ട്ടി നേതാക്കളേയും പാര്‍ട്ടിയേയും രൂക്ഷമായി വിമര്‍ശിച്ച നിര്‍മ്മല സീതാരാമന്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന ഭരണഘടനാ ഭേദഗതികള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനല്ല, മറിച്ച് അധികാരത്തിലുള്ളവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് ആരോപിച്ചു. ഇന്നും പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ അഭിമാനിക്കുന്ന രാഷ്ട്രമായ ഇന്ത്യയില്‍ ഇന്ത്യക്കാരുടെ സംസാര സ്വാതന്ത്ര്യത്തെ തടയുന്ന ഭരണഘടനാ ഭേദഗതിയുമായി ആദ്യഇടക്കാല സര്‍ക്കാര്‍ രംഗത്ത് വന്നത് ഭരണഘടന അംഗീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ആയിരുന്നുവെന്നും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയെക്കുറിച്ചുള്ള സീതാരാമന്റെ പരാമര്‍ശത്തില്‍ ശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മറുപടി പറഞ്ഞത്. അവര്‍ക്ക് നല്ല ഭാഷയുണ്ടെങ്കിലും നല്ല പ്രവൃത്തികളില്ലെന്നാണ് ഖാര്‍ഗെ നിര്‍മ്മലയെ പരിഹസിച്ചത്.

ധനമന്ത്രി നിര്‍മ്മല സീതാരാമന് അവരുടെ അതേ ഭാഷയില്‍ മറുപടി നല്‍കിയ ഖാര്‍ഗെ ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടനയെയും ദേശീയ പതാകയെയും അശോകചക്രത്തെയും വെറുക്കുന്നവര്‍ കോണ്‍ഗ്രസന്നെ നീണ്ടകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള പാര്‍ട്ടിയെ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഖാര്‍ഗെ പരിഹസിച്ചു.

ഇത്തരത്തില്‍ ഭരണഘടന കത്തിച്ചവരും അത് സൃഷ്ടിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കോലം കത്തിച്ചവരുമാണ് ഇന്ന് ഭരണഘടനയുടെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നതെന്ന് ഖാര്‍ഗെ ഓര്‍മ്മിപ്പിച്ചു..

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *