
എറണാകുളം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ റാഗിങ്ങിന് ഇരയായി ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർഥി മിഹിറിന്റെ മരണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. മിഹിറിന് ഉണ്ടായ ദുരവസ്ഥ ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്സിൽ കുറിപ്പിട്ടു.
മിഹിർ അഹമ്മദിൻ്റെ കുടുംബത്തിനെ അദ്ദേഹം അനുശോചനം അറിയിച്ചു. ‘ബുള്ളിയിങ് നിരുപദ്രവകരമായ ഒരു കാര്യമല്ല; അത് ജീവിതങ്ങളെ നശിപ്പിക്കുന്നു. ദയ, സ്നേഹം, സഹാനുഭൂതി, പ്രതികരിക്കാനുള്ള ധൈര്യം എന്നിവ മാതാപിതാക്കൾ പഠിപ്പിക്കണം. നിങ്ങളുടെ കുട്ടി ബുള്ളിയിങ് നേരിടുന്നുവെന്ന് പറഞ്ഞാൽ അത് വിശ്വസിക്കുക, അതിന് വേണ്ട നടപടികൾ ചെയ്യുക. ഇനി നിങ്ങളുടെ കുട്ടികൾ ബുള്ളിയിങ് പ്രോത്സാഹിപ്പിക്കുന്നവരാണെങ്കിൽ അതിലും ഇടപെടുക’- രാഹുൽ കുറിച്ചു.
അതേസമയം മിഹിറിന്റെ ആത്മഹത്യയിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആത്മഹത്യയുമായി ബന്ധപ്പെട്ട് മിഹിർ നേരത്തെ പഠിച്ച സ്‌കൂളിലെ ആരോപണ വിധേയനായ വൈസ് പ്രിൻസിപ്പലിനെ ജെംസ് മോഡേൺ അക്കാദമി സസ്പെൻ്റ് ചെയ്തു. വൈസ് പ്രിൻസിപ്പൽ ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വൈസ് പ്രിൻസിപ്പാളിന്റെ ശിക്ഷാ നടപടികൾ മിഹിറിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നെന്ന് കുടുംബം പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് നടപടി.
വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട പരാതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചു. നാളെ എറണാകുളം കളക്ടറേറ്റിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ സിറ്റിംഗ് നടത്തും. കുട്ടിയുടെ കുടുംബാംഗങ്ങളോടും സ്കൂൾ അധികൃതരോടും ഇന്ന് കളക്ട്രേറ്റിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.