‘വിധി തൃപ്തികരമല്ല, എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷകിട്ടണം, സർക്കാർ പല കളികളും കളിച്ചു’; ശരത് ലാലിന്റേയും കൃപേഷിന്റേയും അമ്മമാര്‍

‘വിധി തൃപ്തികരമല്ല, എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷകിട്ടണം, സർക്കാർ പല കളികളും കളിച്ചു’; ശരത് ലാലിന്റേയും കൃപേഷിന്റേയും അമ്മമാര്‍

പെരിയ കേസിൽ വിധി തൃപ്തികരമാണെന്ന് തോന്നുന്നില്ലെന്നും എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ശരത്‌ലാലിന്റെ അമ്മ ലത. ബഹുമാനപ്പെട്ട കോടതിയില്‍ വിശ്വസിക്കുന്നുവെന്നും ലത പ്രതികരിച്ചു. അതേസമയം കേസില്‍ നീതി കിട്ടിയെന്നാണ് തോന്നുന്നതെന്നും കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കുറേ കളി കളിച്ചുവെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കൃപേഷിന്റെ അമ്മ ബാലാമണി പറഞ്ഞു. എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷകിട്ടണമെന്നാണ് ഇരുവരുടെയും അമ്മമാർ പറയുന്നത്.

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 14 പ്രതികൾ കുറ്റക്കാരെന്നാണ് സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 10 പ്രതികളെ വെറുതെ വിട്ടു. ജഡ്‌ജ് എൻ ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. ഒന്ന് മുതൽ 8 വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. ഇരുപതാം പ്രതി മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരണെന്ന് കോടതി അറിയിച്ചു.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരനാണെന്ന് കോടതി കണ്ടെത്തി. കൃത്യം നടത്തിയ സജി സി ജോര്‍ജ് (സജി), കെഎം സുരേഷ്, കെ അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍ ശ്രീരാഗ് (കുട്ടു), എ അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്.

ടി രഞ്ജിത്ത്, കെ മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), എ സുരേന്ദ്രന്‍ (വിഷ്ണു സുര), കെവി കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെവി ഭാസ്കരൻ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ. പ്രതികൾക്ക് ജനുവരി 13ന് ശിക്ഷ വിധിക്കും

2019 ഫെബ്രുവരി 17ന് നടന്ന കൊലപാതക കേസിൽ 24 പ്രതികളും 270 സാക്ഷികളുമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് അന്വേഷിച്ച കേസിൽ 2023 ഫെബ്രുവരി രണ്ട് മുതൽ കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചിരുന്നു. യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ളവരെ ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തിരുന്നു.14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതിൽ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *