
തിരുവനന്തപുരം പോത്തൻകോട് തനിച്ച് താമസിച്ചിരുന്ന സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
അറുപത്തിയഞ്ചുകാരിയായ തങ്കമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വസ്ത്രങ്ങൾ കീറിയ നിലയിലും മുഖത്ത് നഖം കൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. തങ്കമ്മയുടെ ബ്ലൗസ് കീറിയ നിലയിലായിരുന്നു. കമ്മൽ നഷ്ടപ്പെട്ടിരുന്നു. കൂടാതെ അവർ ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൃതദേഹം മൂടിയിരുന്നു. മൃതദേഹത്തിന് സമീപത്തായി പൂക്കളും തങ്കമണിയുടെ ചെരുപ്പും കിടന്നിരുന്നു. തങ്കമണിയുടെ വീടിൻ്റെ തൊട്ടടുത്തായി സഹോദരങ്ങൾ താമസിക്കുന്നുണ്ട്. ഇതിലൊരാളുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ബന്ധുക്കളെയും പൊലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു. രാവിലെ പൂജയ്ക്കായി പൂവ് പറിക്കാൻ പോകുന്ന പതിവ് തങ്കമ്മയ്ക്കുണ്ടായിരുന്നു. അതേസമയം സംഭവത്തിൽ മംഗലപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.