‘ഗർഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാൻ അവധി ലഭിച്ചില്ല’; പൊലീസ് ക്യാമ്പിൽ ആത്മഹത്യ ചെയ്ത വിനീത് കടുത്ത മാനസിക സംഘർഷം നേരിട്ടിരുന്നുവെന്ന് കുറിപ്പ്, അന്വേഷണം പ്രഖ്യാപിച്ചേക്കും

‘ഗർഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാൻ അവധി ലഭിച്ചില്ല’; പൊലീസ് ക്യാമ്പിൽ ആത്മഹത്യ ചെയ്ത വിനീത് കടുത്ത മാനസിക സംഘർഷം നേരിട്ടിരുന്നുവെന്ന് കുറിപ്പ്, അന്വേഷണം പ്രഖ്യാപിച്ചേക്കും

അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ ആത്മഹത്യ ചെയ്ത കമാൻഡോ ഹവിൽദാർ വിനീതിൻറെ പോസ്റ്റ്മോർട്ടം ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടക്കും. മരണത്തില്‍ ഇന്ന് അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. വിനീത് കടുത്ത മാനസിക സംഘർഷം നേരിട്ടിരുന്നുവെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പുലർത്തുവന്നിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് വിനീത് താൻ നേരിടുന്ന പ്രശ്നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിനാണ് മെസേജ് അയച്ചിരുന്നത്.

വയനാട് കൽപ്പറ്റ ചെങ്ങഴിമ്മൽ വീട്ടിൽ ഹവിൽദാർ വിനീതിനെ കഴിഞ്ഞ ദിവസം രാത്രി 8:50നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം വെടിയുതിർത്തതാണെന്നാണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ശാരീരിക ക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടതും, ഗർഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാൻ അവധി നൽകാത്തതുമെല്ലാം വിനീതിന്റെ മരണത്തിന് കാരണമെന്നാണ് നിഗമനം.

ഭാര്യ മൂന്ന് മാസം ഗർഭിണിയാണ്. ഭാര്യയെ പരിചരിക്കാനായി ലീവ് ചോദിച്ചെങ്കിലും നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. വിനീത് ശാരീരിക ക്ഷമതാ പരിശോധനയുടെ ഭാഗമായ ഓട്ടമത്സരത്തിൽ പരാജയപ്പെട്ടപ്പോൾ, മേലുദ്യോഗസ്ഥർ കടുത്ത ശിക്ഷ നൽകിയിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

വിനീതിന്റെ മരണത്തിൽ ടി സിദ്ദിഖ് എംഎൽഎയും പ്രതികരണവുമായി രംഗത്തെത്തി. കൊടും പീഡനത്തിന്റെ ഇരയാണ് വിനീത് എന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായാണ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ പെരുമാറുന്നത്. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും വിനീതിന് അവധി അനുവദിച്ചിരുന്നില്ല.

റിഫ്രഷ്മെന്റ് കോഴ്സുകളിൽ പരാജയപ്പെടുന്ന പോലീസുകാർ നേരിടുന്നത് കൊടും പീഡനമെന്നും വലിയ സമ്മർദ്ദത്തിലാണ് കേരളത്തിലെ പോലീസ് സേന പ്രവർത്തിക്കുന്നത് എന്നും എംഎൽഎ പറഞ്ഞു. നേരത്തെ, ഒരു കമാൻഡോ ജോലി സമ്മർദ്ദം കാരണം ക്യാമ്പ് വിട്ട് പോയിരുന്നു. മറ്റൊരു വനിത കമാൻഡോ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *