ശബരിമല: ശബരിമല മണ്ഡലപൂജയ്ക്ക് ഒരുങ്ങുന്നതോടെ തീർഥാടകരുടെ തിരക്ക് കണക്കിലെടുത്തുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഉന്നതതല യോഗത്തിൻ്റെ വിലയിരുത്തൽ. ഡിസംബർ 22 മുതലുള്ള ദിവസങ്ങളിൽ വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. മണ്ഡലപൂജ, തങ്കയങ്കി ദീപാരാധന എന്നിവയ്ക്ക് പുറമേ സ്കൂൾ അവധിക്കാലം കൂടി പരിഗണിച്ചു കൂടുതൽ ഭക്തർ മല കയറും. സുഗമ ദർശനത്തിനായി ഇതുവരെ ചെയ്ത എല്ലാ മികച്ച പ്രവർത്തനങ്ങളും പരീക്ഷിക്കപ്പെടുന്ന ദിവസങ്ങളാണ് വരാൻ പോകുന്നതെന്ന് എഡിഎം എഡിഎം അരുൺ എസ് നായർ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. ഡിസംബർ 26നാണ് മണ്ഡലപൂജ.
വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം കൂടുതൽ കാര്യക്ഷമമാക്കേണ്ട ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് ഉന്നതതല സമിതി കൺവീനറും സന്നിധാനം സ്പെഷ്യൽ പോലീസ് ഓഫീസറുമായ ബി കൃഷ്ണകുമാർ പറഞ്ഞു. ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ തുടരുകയും ഭക്തജന തിരക്ക്, മണ്ഡലപൂജ, തങ്കയങ്കി ഘോഷയാത്ര, എന്നിവ പരിഗണിച്ച് കൂടുതൽ ജാഗ്രതയോടെ ഇടപെടുകയും വേണമെന്ന് വിവിധ വകുപ്പ് പ്രതിനിധികൾക്ക് സ്പെഷ്യൽ ഓഫീസർ നിർദേശം നൽകി.
മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്ന ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പുറത്തേക്കുള്ള വഴികൾ എല്ലായ്പ്പോഴും തുറന്നിടുകയും നല്ല രീതിയിൽ പരിപാലിക്കുകയും ചെയ്യും. പമ്പയിൽ ഉള്ള എൻഡിആർഎഫിന്റെ സ്ട്രചർ സംഘത്തെ സന്നിധാനത്ത് നിയോഗിക്കാൻ യോഗം തീരുമാനിച്ചു. സോപാനത്ത് മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചുള്ള അറിയിപ്പുകൾ നൽകിയിട്ടും തുടരുന്ന സാഹചര്യത്തിൽ വിവിധ ഭാഷകളിൽ ഇലക്ട്രോണിക് ഡിസ്പ്ലേ വഴിയും നിരോധന വിവരം കാണിക്കും. തിരക്ക് കണക്കിലെടുത്ത് ഹോട്ടലുകൾ കൂടുതൽ ഗ്യാസ് സിലിണ്ടറുകൾ ശേഖരിക്കാൻ ഇടയുണ്ട്. ഇത് തടയാൻ ഫയർ ഫോഴ്സ് എല്ലാ സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകും.
ജീവനക്കാരും തൊഴിലാളികളും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന പരിശോധന കർശനമായി തുടരുമെന്ന് എക്സൈസ് അറിയിച്ചു. ബുധനാഴ്ച കോട്പ പ്രകാരം 22 കേസുകൾ രജിസ്റ്റർ ചെയ്യുകയും 4400 രൂപ പിഴ ഈടാക്കുകയും ചെയ്തു. കൊപ്രാ കളത്തിലെ
30 ഓളം തൊഴിലാളികളുടെ താമസത്തിന് അടുത്തുള്ള ഹാളിൽ സൗകര്യം ഏർപ്പാടാക്കിയതായി ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു. നേരത്തെ ഇവർ കൊപ്രാ കളത്തിലെ ഷെഡ്ഡിൽ തന്നെയായിരുന്നു രാത്രി തങ്ങിയിരുന്നത്. കൊപ്ര കളത്തിലെ കൊപ്രയും ചിരട്ടകളും മണ്ഡല പൂജയ്ക്കുശേഷം നട അടയ്ക്കുന്ന ദിവസങ്ങളിൽ മാറ്റാൻ തീരുമാനിച്ചു.
സിവിൽ ദർശനത്തിന്റെ വഴി വ്യക്തമായി സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കും. ചിക്കൻ പോക്സ് പ്രതിരോധ മരുന്ന് വിതരണം തുടങ്ങിയതായി ഹോമിയോ വകുപ്പ് അറിയിച്ചു. പന്ത്രണ്ടാം വളവിലെ വെളിച്ചക്കുറവ് പ്രശ്നം പരിഹരിച്ചതായി കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ശരംകുത്തി ഭാഗത്ത് കേരള ജല അതോറിറ്റിയുടെ രണ്ട് ടാങ്കുകൾ നിരീക്ഷിക്കാൻ സിസിടിവി സ്ഥാപിക്കും. പോലീസ് ബാരക് – ബെയ്ലി പാലം – മരക്കൂട്ടം വഴിയിൽ വഴികളിൽ 12 ട്യൂബ് ലൈറ്റുകൾ കത്താത്തത് പരിഹരിക്കും. മാളികപ്പുറം നടപ്പന്തലിലെ ട്യൂബ് ലൈറ്റുകൾ കത്താത്തതും പരിഹരിക്കാമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗം അറിയിച്ചു.
ശരംകുത്തി വഴിയിൽ ക്യു കോംപ്ലക്സിലെ പുരുഷന്മാർക്ക് വേണ്ടിയുള്ള തകരാറായ മൂത്രപ്പുര നന്നാക്കും. മാളികപ്പുറം ക്യു കോംപ്ലക്സിന്റെ ഭാഗത്ത് കൂട്ടിയിട്ട ആക്രി ഉടൻ നീക്കം ചെയ്യും. നടപ്പന്തലിൽ വയോജനങ്ങൾക്കും കുട്ടികൾക്കായുള്ള പ്രത്യേക വരി വ്യക്തമാക്കുന്ന ബോർഡ് പുന:സ്ഥാപിക്കും. നടപ്പന്തലിലേക്ക് പ്രവേശിക്കുന്ന ഇറക്കത്തിൽ ഒരു കൂട്ടമായി തീർഥാടകരെ കടത്തിവിടുമ്പോൾ കൂട്ടത്തിൽ ഉള്ളവർ ഞെരുങ്ങാതെ സുഗമ സഞ്ചാര സ്വാതന്ത്ര്യം പോലീസ് ഉറപ്പാക്കും. വിരികളിൽ അനുവദനീയമായതിൽ കൂടുതൽ ആളുകൾ ഇല്ല എന്ന് ഉറപ്പിക്കും. വിരികളിൽനിന്ന് പുറത്തേക്കുള്ള വഴികളുടെ എണ്ണം കൂട്ടും.
എഡിഎം എഡിഎം അരുൺ എസ് നായരുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സന്നിധാനം സ്പെഷൽ ഓഫീസർ ബി കൃഷ്ണകുമാർ, ജിഎസ്ഒ ഉമേഷ് ഗോയൽ, റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഡെപ്യൂട്ടി കമാന്റന്റ് ജി വിജയൻ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി മുരാരി ബാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.